ക്രോധാഗ്നിയിലൊരസ്ത്രം പാഞ്ഞുകയറി
രക്തം പതഞ്ഞു ജീവനുരുകുമ്പോള്‍
എന്‍ ഗര്‍ഭപാത്രത്തിലൊരു ഭാരത
വംശത്തിന് ദീനരോദനം...
കരഞ്ഞു കരഞ്ഞു തളര്‍ന്ന മാതാവിൻ
കണ്ണുനീരില്‍ ചാപിള്ളയായ് പിറക്കുന്നു
തമ്മില്‍ കലഹിച്ചു നശിച്ചൊരു
വംശത്തിന് തുടര്‍ച്ചയും....
തൊടുത്തപ്പോഴൊന്നായിരുന്നു,ലക്ഷ്യ-
മൊരു സ്നേഹിതന്റെ മരണത്തിൻ
പകപോക്കലും; എങ്കിലും
മാതൃസ്നേഹത്താല്‍ കരൾ വിങ്ങുമ്പോൾ
പാലമൃതൂര്‍ന്നു ചുരത്തിയെൻ മാര്‍വിടം
വിങ്ങുമ്പോള്‍...വിധവയാമെന്‍
അന്ധകാര ശമനത്തിനെത്തിയോരുണ്ണിയെ
പട വെട്ടി തകര്‍ന്ന വംശത്തിൻ തുടര്‍ച്ചയെ,
അവശേഷിക്കുമേകകണ്ണിയെത്തന്നെ
ഉന്നം പിടിക്കുവാന്‍
ഏതൊരപരാധത്തിന്‍ പാപഭാരമെന്നില്‍?
സിന്ദൂരച്ഛവിയടര്ന്നുമാറി വളകിലുക്കവും
മണികിലുക്കങ്ങളും അലങ്കാരങ്ങളുംമകന്നു
ധവളമാമെന്‍ വസ്ത്രവും വേദനയിൽ പിടയുന്ന
മിഴികളും നാവില്‍ കൃഷ്ണ നാമജപവുമായി
ഞാനിരിക്കുമ്പോഴും, ബ്രഹ്മാസ്ത്രത്താലൊരു
ശിശുഹത്യയെന്ന വിധിക്കായ് മാത്രം
പിറന്നുവോ എന്റെ പൈതല്‍?
പരീക്ഷണങ്ങള്‍ ഇനിയെത്ര?
അശ്വതഥാമാവിന്‍ എരിയുന്ന കോപത്തില്‍-
നിന്നെവിടെയൊളിക്കും, എവിടെ ഒളിപ്പിക്കും
ഞാനെന്റെ ഉണ്ണിയെ, ഭാരതഭൂവിന് തുടര്‍ച്ചയെ?
ഗുരുഹത്യ ചെയ്തതവനല്ല, അധര്‍മ്മങ്ങ-
ളൊന്നും അവനറിഞ്ഞില്ല, കുഞ്ഞി കണ്ണുകള്‍
ചിമ്മി കുഞ്ഞിളം ചുണ്ടുകള്‍ വിതുമ്പി
അവനീ ധരണിയെ കണ്ടതില്ല...
മാതൃ- പിതൃ സ്നേഹങ്ങളും വാത്സല്യവും
അവനറിഞ്ഞില്ല...എന്റെയടി വയറ്റിൽ
ചവിട്ടി കുതിക്കുന്ന, മറ്റാരും കേള്‍ക്കാതെ
അമ്മയെന്നു മന്ത്രിക്കുന്ന അവനെ
ഞാനൊന്നു കണ്ടതുകൂടിയില്ല....
അശ്വതഥാമാ, ശപിച്ചെരിക്കുവാന്‍ ഞാനില്ല;
ഒരു കള്ളതിലെന്റെ ഗര്‍ഭപാത്രവുമതിലെ
ജീവനുമെരിയുമ്പോള്‍....
ഇവിടെ തീരട്ടെ കപടതയും വഞ്ചനയും
സ്നേഹിക്കട്ടെ പരസ്പരം,ലോകം
ചിരഞ്ജീവിയാം നീയതു കാണട്ടെ.....
No comments:
Post a Comment