ഉറക്കെപ്പറഞ്ഞു പഠിപ്പിച്ച ധ്വനികള്‍ക്കും
സ്വരങ്ങള്‍ക്കും വാഗ് രൂപങ്ങള്‍ക്കും
ഇടയില്‍ ശബ്ദ കോലാഹലങ്ങളെ
ഭേദിച്ച് ഒരു കോണിലിരുന്ന് ഞാന്‍
ചിന്തിച്ചത് ഉച്ചരിക്കപ്പെടാതെ പോയ
ശബ്ദങ്ങളെക്കുറിച്ചാണ്.....
ആ ശബ്ദങ്ങള്‍ ഉണര്‍ത്താത്ത വാക്കുകളെകുറിച്ച്;
ആഴത്തില്‍ നിശബ്ദതയിലടിഞ്ഞുറിയ
ശബ്ദ സാഗരങ്ങലെക്കുറിച്ച്.
ഉപയോഗിച്ചുപയോഗിച്ചു പഴകിയ
അര്‍ത്ഥം നശിച്ച പാഴ് ശബ്ദങ്ങളേ-
ക്കാള്‍ മധുരതരമാകുമോ അവ?
അതോ ശബ്ദനാളതിലെവിടെയോ
ശ്വാസം മുട്ടി പിടഞ്ഞു ദീര്‍ഘനിശ്വാസങ്ങളായ്
നിര്‍ഗമിച്ച വായുധാര മാത്രമോ അവ?
നമ്മളും ഏറെയിതുപോലല്ലേ?
ഏറെയൊക്കെ അറിഞ്ഞിട്ടും
ഏറെ ചിന്തിച്ചിട്ടും
പ്രതികരണങ്ങള്‍ ഉള്ളിലാഴത്തിൽ
മൂടുന്നവര്‍...
ഏറെ വൈകിയെന്നറിഞ്ഞിട്ടും
ഉണരാതുറങ്ങുന്നവ൪ ...
പ്രായോഗികതയെറി വികസിച്ച
സമൂഹത്തില്‍ ചിന്തകള്‍ക്കെന്തു
പ്രസക്തി?
ഉച്ചരിക്കാത്ത ശബ്ദങ്ങൾ പോലെ,
വാക്കുകള്‍ പോലെ
ഏതൊക്കെയോ തുരുത്തിലെവിടെയൊക്കെയോ
എത്രയായിരം ചിന്തകളാവാം
പിറവിക്കുമുന്പേ മൃതിയുടെ
മറവിയില്‍ മാഞ്ഞുപോയത്?
അവയിലെത്ര ചിപ്പികളില്‍ എത്ര മുത്തുകള്‍?
വജ്ര ശോഭയാര്‍ന്നു ജ്വലിക്കേണ്ട
വാക്കുകളും ചിന്തകളുമെന്തേ...
നൈമിഷികങ്ങളാം വിഭ്രാന്ത കല്പനകളാകുന്നു?
ഒരുപക്ഷെ ഈ ശബ്ദസാഗരത്തി-
ലെന്റെ നിശബ്ദതയ്ക്കാവാം ഏറെയര്‍ത്ഥം
ഏറെ മാധുര്യം...
പിറന്നിട്ടു പ്രയോജനമില്ലാത്തതിനെക്കാൾ
പിറക്കാതിരിക്കുന്നതാവില്ലേ നല്ലത്?
No comments:
Post a Comment