ജയരാജിന്റെ കളിയാട്ടമെന്ന ചിത്രം കണ്ടിറങ്ങിയ ഏഴു വയസ്സുകാരിയുടെ മനസ്സില്‍ ഷേക്സ്പിയറുടെ വിശ്വവിഖ്യാത കഥയേക്കാള്‍ അവശേഷിച്ചതും പാടിനടന്നതും അതിലെ പാട്ടുകളാണ് .വില്ലില്‍ നിന്നും കുതിക്കുന്ന അമ്പുപോലെ ഒരു കവുങ്ങിന് തലപ്പത്തുനിന്ന് അടുത്തതിലേക്ക് പറക്കുന്ന ദൃശ്യങ്ങള്‍ അന്നേ മനസ്സില്‍ പതിഞ്ഞു. വേളിക്കുവെളുപ്പാന് കാലം എന്നുതുടങ്ങുന്ന പാട്ടുകേള്ക്കുമ്പോഴെല്ലാം തികഞ്ഞ മെയ് വഴക്കത്തോടെ, കൈയടക്കത്തോടെ അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്ന ആ കമുക് കയറ്റക്കാരെയും ഇന്ത്യന്‍ റോപ് മാജിക് അഭ്യാസികളെയും ഞാന്‍ ഓര്‍ത്തു .
നിര്ത്താതെയുള്ള രണ്ടുമണിക്കൂര്‍ വാചകമടിക്കിടയില്‍ ഇഷിത ‘ഗുവാഹട്ടി’ എന്ന വാക്കിന്റെ അര്ത്ഥം അടയ്ക്കയുടെ മാര്ക്കറ്റ് എന്നാണെന്ന് പറഞ്ഞപ്പോള്‍ എനിക്കെന്തോ പെരുമലയനെയും താമരയെയും പിന്നെയാ പാട്ടും ഓര്മ്മ വന്നു.
പേരിലെന്നപോലെ അവളിലും ഉണ്ടായിരുന്ന എന്തോ ഒരു ദൈവികത ഇന്നലെ രാത്രി “I dreamt of becoming your collegue” എന്ന് ഇഷിതയ്ക്ക് മെസ്സേജ് അയയ്ക്കാന്‍ എന്നെ നിര്ബന്ധിച്ചു. അവളും അതാണാഗ്രഹിച്ചിരുന്നതെന്ന മറുപടി ഞാന്‍ പ്രതീക്ഷിച്ചത് തന്നെയായിരുന്നു. കണ്ടുമുട്ടാന്‍ വേണ്ടിമാത്രം പിരിഞ്ഞു എന്ന് ഉറപ്പുള്ളതുകൊണ്ട് ഇതൊരവസാനമായി തോന്നിയതെയില്ല.
ഇനി ഇതുപോലെ ഇവിടെയ്ക്കൊരു വരവുണ്ടാകില്ലെന്നുറപ്പിച്ചു നടത്തിയ മൂന്നുയാത്രകളുടെ ഉപസംഹരക്കുറിപ്പില് എന്റെ പ്രിയ്യപ്പെട്ടവരെല്ലാം ഒന്നുപോലെ നിറയുന്നു.
29/ 05/ 2014
ഗുവാഹട്ടിയിലേക്കുള്ള ആദ്യ യാത്രയില്‍ എന്നെ ഏറ്റവുമധികം സന്തോഷിപ്പിച്ചത് പറഞ്ഞുകേട്ടും ഫോണിലൂടെ സംസാരിച്ചും മാത്രം പരിചയമുള്ള ലക്ഷ്മി എന്ന സുഹൃത്തിനെ നേരിട്ടുകാണാം എന്നതായിരുന്നു. സൗഹൃദങ്ങളുടെ പെരുമഴക്കാലത്ത് പുതിയ തുടക്കങ്ങള്‍...
ആ യാത്രയില്‍ ഞങ്ങളധികവും സംസാരിച്ചത് “ ഭക്തിയെന്ന പൊന്മുട്ടയിടുന്ന താറാവിനെ കുറിച്ച് തന്നെയായിരുന്നു.” ഇവിടെയെത്തുന്ന ഇതൊരു വിശ്വാസിയും ആദ്യം ചെല്ലുന്ന ‘കാമാഖ്യ ക്ഷേത്രം’. ആത്മാവിനെയും അസ്ഥിത്വത്തെയും തിരഞ്ഞുള്ള വഴികള്‍ കച്ചവടപാതകള്‍ ആകുന്നത് കണ്ട് ഞങ്ങള്‍ ഒന്നുപോലെ വിഷമിച്ചു. നിവേദ്യമായി കിട്ടുന്ന ചുടുരക്തത്തില്‍ സംപ്രീതയാകുന്ന ദേവിയേക്കാളധികം ഇരുള് പടര്‍ന്ന ശ്രീകോവിലിലെ ചെറുതിരി വെളിച്ചത്തില്‍ പ്രസാദിക്കുന്ന ഭക്തരുടെ അഭീഷ്ടങ്ങള്‍ വരം നല്കുന്ന ദേവിയെ ആയിരുന്നു എനിക്കേറെ പ്രിയം. പുഴുവായും, പറവയായും, മൃഗമായും, നരനായുമൊക്കെയുള്ള ഈ ജന്മ പുനര്ജന്മ ചാക്രികതയില്‍ മനുഷ്യന് മറ്റാരേക്കാളും വലുതാണ് എന്ന് അപ്പോള്‍ ചിന്തിക്കാന്‍ തോന്നിയില്ല... ചിറകുമുളച്ചുതുടങ്ങാത്ത വെള്ളരിപ്രാവിന്റെ രക്തം നേദിക്കുന്ന സന്യാസിയുടെ കണ്ണിലെ വിവരിക്കാനാവാത്ത ഭാവങ്ങളില്‍ നിന്ന് കഴുത്തുമുറിഞ്ഞ ആ ചെറു ജീവിയുടെ അവസാനപിടച്ചിലിനു നേരെ ഞാന്‍ കണ്ണുകളടച്ചു ... ഇതാണോ ഭക്തി മാര്ഗം.???
എങ്കിലും ക്ഷേത്ര വഴികളില്‍ ഭംഗിയായി കൊരുത്ത് വില്പനയ്ക്ക് വച്ച ചുവന്ന ചെമ്പരത്തിമാലകള്‍ മനസ്സിനെ ബഹളങ്ങളില്ലാതെ ശബ്ദം നാമജപങ്ങളില് മാത്രമൊതുങ്ങുന്ന, നേര്‍ച്ചകള്‍ പൂക്കളിലും മാലകളിലും വിളക്കിലും എണ്ണയിലും കദളിക്കുലകളിലും ഒതുങ്ങുന്ന നാട്ടിലെ അമ്പലമുറ്റത്തെത്തിച്ചു.
ഇവിടെ ഒരുതുള്ളി രക്തത്തില്‍ സംപ്രീതയാകുന്ന ദേവി...അവിടെയോ ഒരുതുള്ളി രക്തത്തില്‍ അശുദ്ധയാകുന്നവളും..!!!
ബ്രഹ്മപുത്ര
എയര്‍പോര്‍ട്ടില്‍ നിന്നും ഹോട്ടലിലേക്കുള്ള യാത്രക്കിടെയാണ് ലക്ഷ്മിയുടെ അച്ഛന്‍ ബ്രഹ്മപുത്രയില്‍ കാലുകള്‍ നനയ്ക്കണമെന്ന ആഗ്രഹം പറഞ്ഞത്.
“ ‘ഇരുണ്ട മേഘങ്ങള്ക്കെതിരെ പറന്ന വെളുത്ത കൊറ്റികള്‍’ മോഹാലസ്യപ്പെട്ടു വീണ ഗദാധരനെയും കടന്ന് പത്മ നദീതടത്തിലൂടെ ഈ ബ്രഹ്മപുത്രയുടെ മഴക്കാടുകളില്‍ എവിടെയെങ്കിലും കൂടുകൂട്ടിയിട്ടുണ്ടാവാം.തൂതപ്പുഴയിലും ഹൂഗ്ലിയിലും ഗംഗയിലും മീനുകളായി നീന്തിതുടിക്കുന്ന പിതൃക്കള്‍ ... പുണ്യ പാപങ്ങള്‍ പലവഴികളിലൂടൊഴുകി അവസാനം പിതൃക്കളുടെ സ്നേഹമായി മക്കളെയൂട്ടാന്‍ മഴയായ് പെയ്യുന്നു....” എവിടെയോ ഒരു ‘ഗുരുസ്പര്‍ശം’ ഞാന്‍ അറിഞ്ഞു.
ബ്രഹ്മപുത്രയില്‍ കാലുകള്‍ നനയ്ക്കണമെന്ന ആഗ്രഹം ആഗ്രഹമായി ഒതുങ്ങി... എങ്കിലും ‘ദര്ശനേ പുണ്യം’ എന്ന് കരുതി സന്തോഷിച്ചു...
19/07/2014
വെളുപ്പാന്‍ കാലത്ത് വേലാചേരിയില്‍ ട്രെയിന്‍ ഇറങ്ങി എവിടെയ്ക്കെന്നു ചിന്തിക്കാതെ തിരക്കൊഴിഞ്ഞ പ്ലാറ്റ്ഫോമില്‍ തിരക്കിട്ട് നടക്കുന്ന നായ് കൂട്ടത്തെ നോക്കിയിരിക്കുമ്പോഴാണ് ലക്ഷ്മിയുടെ സ്നേഹം നിറഞ്ഞ സ്വതസിദ്ധമായ ചിരി എന്നെ എതിരേറ്റത്. ഒന്നുകുളിച്ചെത്തിയപ്പോഴേയ്ക്കും വയറു നിറയെ പുട്ടും പഴവും മധുരം തുളുമ്പുന്ന കട്ടന്‍ കാപ്പിയും ലക്ഷ്മി എനിക്കായ് ഒരുക്കി. സ്വതവേയുള്ള എന്റെ അലസതയ്ക്കു നേര് വിപരീതയാണ് ലക്ഷ്മി. കാലെകൂട്ടിത്തന്നെ യാത്രയ്ക്ക് വേണ്ട എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിരിക്കുന്നു.
പറയാതെ വയ്യ...ഞങ്ങള്‍ യാത്രക്ക് തയ്യാറായപ്പോഴെയ്ക്കും ജോലിക്ഷീണം മാറ്റി വച്ച് പപ്പി ഒരുക്കിയ ബീറ്റ്റൂട്ട് ഉപ്പേരിയും രസവും ചേര്ത്ത് കഴിച്ച ചോറിനു സ്നേഹത്തിന്റെയും കരുതലിന്റെയും സ്വാദുണ്ടായിരുന്നു...:)
കഥകളായിരുന്നു ഞങ്ങളുടെ യാത്രയില്‍ ...ആസ്സാമിന്റെ മാനസം തൊട്ടറിയുന്ന കഥകള്‍. പല ആദിവാസി വിഭാഗങ്ങള്‍, അവരുടെ വിശ്വാസങ്ങള്‍, ആചാരങ്ങള്‍, ഭക്ഷണം, കല, സംസ്കാരം ....പിന്നെ ഞങ്ങളെ കൂട്ടിയിണക്കുന്ന സുദൃഡമായ കണ്ണി...ഞങ്ങളുടെ പ്രിയ്യപ്പെട്ട ശ്രീ... സംസാരിക്കാന്‍ വിഷയങ്ങളേറെ, സമയമൊ തീരെ ഇല്ലാത്തതു പോലെയും.
ഈ യാത്ര എനിക്ക് നല്കുന്നത് പുതിയ സൌഹൃദങ്ങളാണ്..ലക്ഷ്മി, പപ്പി , രജിത..ഈ യാത്രക്കൊടുവില്‍ എന്നും സ്നേഹത്തോടെ ഓര്‍ക്കാന്‍ ഒരുപാട് നന്ദിയും കടപ്പാടും മാത്രം..
ലക്ഷ്മി എന്തുകൊണ്ട് നമ്മള്‍ നേരത്തെ കണ്ടുമുട്ടിയില്ല എന്ന് ചോദിച്ചാല്‍ “ എല്ലാത്തിനു അതിന്റേതായ സമയമുണ്ട് ദാസാ” എന്നേ മറുപടിയുള്ളൂ...അല്ലെങ്കില്‍ പിന്നെ ഒരേ നാട്ടുകാരായ ഞാനും പപ്പിയും അവിടെ വച്ച് പരിചയപ്പെടേണ്ടി വരില്ലല്ലോ ;)
11/08/2014
മൂന്നാമത്തെ യാത്ര അഥവാ ദുരിത പര്വ്വം.
മലകളിറങ്ങി യാത്രതുടങ്ങുമ്പോള്‍ മഴയും മഞ്ഞുമായിരുന്നു കൂട്ട്. വേണ്ട വേണ്ട എന്ന് മനസ്സ് കലമ്പി കലഹിച്ചു കൊണ്ടേയിരുന്നു.. ഞാനെന്തിനു പോകുന്നു? എനിക്കിതാണോ വേണ്ടതെന്ന് ഒരായിരം തവണ ഞാന്‍ എന്നോട് തന്നെ ചോദിച്ചു... എന്താണ് എനിക്ക് വേണ്ടതെന്ന ചോദ്യത്തിന് വ്യക്തമായൊരു ഉത്തരം ഇല്ലാത്തതുകൊണ്ടുതന്നെ പോകാം എന്ന് നിശ്ചയിച്ചു.
ഇത്തവണ ഗുവാഹട്ടിയിലെ മഴ കണ്ടു ചെളിയും മാലിന്യവും നിറഞ്ഞ
വഴികളിലൂടെ പ്രത്യേകിച്ച് ലക്ഷ്യമൊന്നുമില്ലാതെ മഴനനഞ്ഞു നടന്നു... എല്ലാ മൂന്നാം
ലോക രാജ്യങ്ങളിലെയും വികസിക്കുന്ന നഗരങ്ങള്‍ക്ക് പറയാനുള്ള കഥകള്‍ തന്നെയാണ്
ഗുവാഹട്ടിക്കും പറയാനുള്ളത്...
ചെറിയ റോഡുകള്‍, ഒരു മഴപെയ്താല്‍
തോടുകളാകുന്നവ...അശാസ്ത്രീയമായി നിര്‍മ്മിച്ച കെട്ടിടങ്ങള്‍, അഴുക്കു ചാലുകളില്‍
മണ്ണും ചെളിയും മാലിന്യവും അടിഞ്ഞുകൂടി ഓടയിലെ വെള്ളം റോഡിലൂടെ പരന്നൊഴുകുന്നു.
വഴിയോര കച്ചവടക്കാര്‍ ഫുട്പാത്തിന്റെ ഭൂരിഭാഗവും കൈയ്യേറിയിരിക്കുന്നു. ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ വഴിയോരങ്ങളില്‍ മുറുക്കി തുപ്പുന്നു..
പഠിക്കുന്ന കാലം മുതല്‍ സബ് വേകള്‍ എനിക്ക് പേടിയാണ്... ചോള പാണട്യ രാജാക്കന്മാരുടെ ചരിത്രം ചുവര്‍ ചിത്രങ്ങളായി
സബ് വേ അലങ്കരിക്കുമ്പോള്‍ നമ്മുടെ പാവം മദ്രാസികള്‍ മുറുക്കിച്ചുവപ്പിച്ച് നീട്ടി
തുപ്പി എല്ലാ ചിത്രങ്ങള്‍ക്കും ഒരിത്തിരി ചുവപ്പ് കൂട്ടി നല്‍കി
മനോഹരമാക്കാറുണ്ടായിരുന്നു. എന്തോ അന്നും ഇന്നും വഴിയോരങ്ങളില്‍ തുപ്പുന്നതും
പ്ലാസ്റ്റിക്കും പേപ്പറും ഉപേക്ഷിക്കുന്നതും എനിക്ക് പഥ്യമല്ല. ഇതെല്ലാം
കാണുമ്പോള്‍ എന്‍റെ മനസാക്ഷി എന്നെ ചോദ്യം ചെയ്തുകൊണ്ടേയിരിക്കും...
പുതിയ സൗഹൃദങ്ങളിലെ മാതൃസ്ഥാനീയര്‍ പറഞ്ഞു “നീ
കണ്ടതൊന്നുമല്ല, ഇനിയുമെന്തെല്ലാം കാണാനിരിക്കുന്നു , ഇവിടുത്തെ പല സര്‍ക്കാര്‍
ഓഫീസുകളിലും ഇമ്മാതിരി മുറുക്കി തുപ്പിയ കലാവിരുതുകള്‍ ഉണ്ട്.. പതിയെ പതിയെ നമുക്കും അതൊരു ശീലമാകുന്നു.” രണ്ടാം നിലയിലെ
സണ്ഷേയ്ഡില്‍ ആല്‍ വളര്‍ന്ന് വേരുകള്‍
മണ്ണില്‍ മുട്ടി നില്‍ക്കുന്ന പ്ലാനിംഗ് കമ്മിഷന്റെ ഓഫീസ് കണ്ടപ്പോഴേ
മനസ്സിലായിരുന്നു ഒട്ടും പ്ലാനിംഗ് ഇല്ലാതെ വെറുതെ ചീട്ടുകൊട്ടാരങ്ങള്‍
കെട്ടിപ്പൊക്കിയും ധൂര്‍ത്തടിച്ചുകാലം കഴിയ്ക്കാമെന്ന്. അധ്വാനത്തിന്റെ വലിയൊരു
ഭാഗം ഉപ്പുതൊട്ട് കര്‍പ്പൂരം വരെ എല്ലാത്തിനും , എന്തിന് കാറ്റിനും,
വെളിച്ചത്തിനും, വെള്ളത്തിനും, ചവിട്ടി നില്‍ക്കുന്ന മണ്ണിനുപോലും നികുതി നല്‍കുന്ന,
മൊത്തം ജനസംഖ്യയുടെ എഴുപതു ശതമാനത്തിലധികം പ്രജകള്‍ കേവലം എഴുപതു രൂപയില്‍ താഴെ
ദിവസവരുമാനമുള്ളവരായ ഈ മഹാ രാജ്യത്ത് രാജ്യക്ഷേമം എവിടെ?
ഇങ്ങനെയൊക്കെ ആണെങ്കിലും വികസനത്തിന്റെ പേരില്‍ മരങ്ങള്‍
മുറിച്ചുമാറ്റപ്പെടുന്നു, മലകള്‍ ഇടിച്ചു നിരത്തുന്നു, കാടുകള്‍ വെട്ടി
വെളുപ്പിക്കുന്നു പുഴകളുടെ ഗതിമാറ്റുന്നു. എല്ലാത്തിനുമൊടുവില്‍ ആരെന്തു നേടി എന്ന
ചോദ്യം അവശേഷിക്കുന്നു.
“യോഗക്ഷേമം വഹാമ്യഹം”
തിരിച്ചുള്ള യാത്രയില്‍ ടിക്കറ്റ് ബുക്ക്
ചെയ്യാതിരുന്നതുകൊണ്ട് കാണുന്ന ബസില്‍ കയറി ചെന്നൈ- കോയമ്പത്തൂര്‍- ഉദുമല്‍പ്പേട്ട-
മൂന്നാര്‍ യാത്ര സ്വപ്നം കണ്ടിരുന്ന ഞാന്‍ രാത്രി 1.30 കോയമ്പേട് ബസ് സ്റ്റേഷനില്‍
തൃശൂര്‍ പൂരത്തിനുള്ള ആളെകണ്ടു ഞെട്ടി. കോയമ്പത്തൂര്‍ വേണ്ട ട്രിച്ചി, മധുര, തേനി,
കമ്പം എവിടെയ്ക്കെങ്ങിലും ഒരു ബസ് കിട്ടിയാല്‍ മതിയെന്നായി... ഒടുവില്‍ ഗുരുവായൂര്‍- കോഴിക്കോട് ബോര്‍ഡ് വച്ച SETC ബസില്‍ കോയമ്പത്തൂര്‍ ഇറങ്ങാമെന്ന മോഹവുമായി
ഇടിച്ചുകയറി.. ഭാഗ്യം ഭാണ്ഡകെട്ടുകളും താങ്ങി നില്‍ക്കാനുള്ള
സ്ഥലമുണ്ട്. പക്ഷെ ഡ്രൈവറുടെ ചീത്തവിളി അതി കഠിനമായിരുന്നു. ബസ് പുറപ്പെട്ട്
കണ്ടക്റ്റര്‍ ടിക്കറ്റ് എടുക്കാന്‍ എത്തിയപ്പോഴാണ് അറിയുന്നത് ബസ് ഗുരുവായൂര്‍ക്കും
പാലക്കാടിനും ഒന്നുമല്ല, മധുരയ്ക്കാണ്. രണ്ടു ബാഗുകളും തൂക്കി ഉറക്കം തൂങ്ങി
നില്‍ക്കുന്ന എന്നെ കണ്ടു സഹതാപം തോന്നിയ കുട്ടിയുടെ കാരുണ്യത്തില്‍ എനിക്ക്
ഇരിക്കാന്‍ ഇത്തിരി ഇടം കിട്ടി.. പാവം അച്ഛനാവട്ടെ മധുരവരെ നില്‍ക്കേണ്ടിയും വന്നു. യാത്രാക്ഷീണവും വിശപ്പും
നീരുവച്ചു വീര്‍ത്ത കാലുകളുമായി പിറ്റേന്നു വൈകിട്ട് വീട്ടിലെത്തുമ്പോള്‍ പോയന്നു
തുടങ്ങിയ മഴ അപ്പോഴും നിര്‍ത്താതെ പെയ്യുന്നുണ്ടായിരുന്നു..
ഇനി ഞാനെവിടെയും കൂടെ കൊണ്ടുപോകില്ല , തനിച്ചേ പോകൂ എന്ന്
അച്ഛനെ ശാസിക്കുമ്പോള്‍ സങ്കടമായിരുന്നു മനസ്സില്‍... കണ്ണുകള്‍ നിറഞ്ഞത് അച്ഛന്‍
കാണാതെ മറച്ചു ദേഷ്യം നടിച്ചു.. അച്ഛന്‍മാരയാല്‍ പറഞ്ഞാല്‍ കേള്‍ക്കണം എന്ന്
പറയുമ്പോഴേയ്ക്കും മറുപടിയെത്തി.. “യാത്ര ചെയ്യാതെ ഇത്രയും കാലം നമ്മള്‍ നമ്മളെ
തളച്ചിടുകയല്ലായിരുന്നോ? ഈ യാത്ര നന്നായി..നീ സമ്മതിച്ചാലും ഇല്ലെങ്കിലും ഞാന്‍
ഇനിയും യാത്ര ചെയ്യും..” ഞാന്‍ എന്‍റെ ഫ്രണ്ട്സ്ന്‍റെ ഒപ്പം പൊയ്ക്കോളാം അച്ഛന്‍
അച്ഛന്റെ ഫ്രണ്ട്സിനൊപ്പം പോയാല്‍ മതി എന്നു പറഞ്ഞു ഞാനും പിന്‍വാങ്ങി. ശരിയാണ്.., യാത്രകള്‍ നല്‍കുന്ന അറിവും പരിചയവും ആത്മവിശ്വാസവും
അനുഭവങ്ങളും മറ്റൊന്നിനും നല്‍കാനാവില്ല.
എനിക്കഭിമാനം മാത്രമേയുള്ളൂ ശ്രീക്കുട്ടി, ദിവ്യ
നിങ്ങളെയോര്‍ത്ത്...എനിക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാവാതിരിക്കേണ്ടത് നിങ്ങളുടെ
ഉത്തരവാദിത്വമാണെന്ന് കരുതുമ്പോള്‍ ഇതിലും വലിയ എന്ത് സന്തോഷമാണ് എനിക്കീ ഭൂമിയില്‍.. നമ്മളെന്നും ഇതുപോലെ തന്നെയായിരിക്കും സന്തോഷങ്ങളിലും
സങ്കടങ്ങളിലും ഒരുമിച്ച്നിന്ന്... നമുക്കിടയിലെ അകലങ്ങള്‍ മനസ്സിന്റെ അടുപ്പം
കൊണ്ട് മായ്ച്ചു കളഞ്ഞ്...
and finally my dear sreelakshmi Sasidharan... സ്വപ്നം
കാണാന്‍ ടാക്സ് ഒന്നും കൊടുക്കേണ്ടാത്തതുകൊണ്ട് നമ്മുടെ group A Gazatted Post
നമുക്ക് ഒരുമിച്ചു സ്വപ്നം കാണാം.. ഒരുമിച്ച് ആ സ്വപ്നത്തിലേയ്ക്കുനടക്കാം.
ലക്ഷ്മി... ഇനി ഇതുപോലൊരു യാത്ര ഉണ്ടാവില്ലെന്ന് ഉറപ്പിച്ചത്കൊണ്ട്തന്നെ
ഞാനാ അസിസ്റ്റന്റ് മാനേജരെ അവിടെ ഉപേക്ഷിച്ചു... ഇനി കൂടെ കൂട്ടാനും തീരെ
ആഗ്രഹിക്കുന്നില്ല. വടക്ക് കിഴക്കെന്നും പറഞ്ഞ് ആരും ഇനി എന്നെ ക്രൂശിക്കാന്‍
വരേണ്ട... എനിക്ക് തെക്ക് പടിഞ്ഞാറാണ് താത്പര്യം...;)