Tuesday, 1 January 2013

സ്വം


ഞാന്‍ എന്നെ തിരഞ്ഞു...
ചിതറിത്തെറിച്ചു പരക്കംപാഞ്ഞ
ചിന്തകള്‍ക്കിടയിൽ,
ഒരുപാട് ചിരികള്‍ക്കിടയിൽ
ചിരിക്കാന്‍ മറന്ന മുഖങ്ങളിൽ
അവയുടെ പിന്നിലെ ദു:ഖ കാരണങ്ങളില്‍
വിക്കി തടഞ്ഞു പതറി പരതിയ
വാക്കുകളിൽ
മഷി വറ്റിയ പേന കോറിയിട്ട
അവ്യക്തമായ ഭാഷകളില്‍
സാമാന്യ വത്കരിക്കപ്പെട്ട ചിഹ്നങ്ങളിൽ
സന്ധ്യക്കാത്മാക്കള്‍ അലഞ്ഞു
തിരിഞ്ഞാശ്വാസം തേടുന്ന
മേച്ചില്‍പുറങ്ങളില്‍
അവയുടെ അശ്രാന്ത സ്പന്ദനങ്ങളിൽ

ചോര ചീറ്റി ചുവപ്പിച്ച ചെമ്പനീ൪
പൂക്കളില്‍, അവയിലൊളിപ്പിച്ച
ഗൂഡ പ്രണയങ്ങളില്‍
അമ്മിഞ്ഞവറ്റി ചുണ്ട് വരണ്ടു
കരഞ്ഞ കുഞ്ഞിന്‍റെ വേദനയിൽ,
തളര്‍ന്നുറങ്ങിയപ്പോൾ അമ്മ
പരിതപിച്ചു ഭാഷ്യം ചമച്ച
നിസ്സഹായതയില്‍
വഴികാട്ടികളൊരുപാട് പഠിപ്പിച്ചിട്ടൊന്നും
അറിയാതെ വിദ്യ അര്‍ത്ഥിച്ചു
മടുത്ത എന്റെ തലമുറകളില്‍
പൂവില്‍ നിന്നും തേനൂറ്റി പൂവിനു
പുതു ജന്മം ദാനമായി നല്‍കുന്ന
യൌവനത്തിൻ രക്തതിളപ്പിൽ

ഒടുവിലെല്ലാം ശമിച്ചു, തിരിച്ചറിവുകൾ
നരപ്പിച്ചു, പ്രായത്തിന്‍ പക്വത നല്‍കുന്ന,
ഉത്തരവാദിത്വങ്ങളാൽ അഴയ്ക്കപ്പെടുന്ന
മധ്യ വയസ്ക്കരില്‍...
വടി കുത്തി നടു നിവര്‍ത്തി ഉരുക്കി
തെളിയിച്ച വാര്‍ദ്ധക്യത്തിൻ കരുത്തിൽ
അവയുടെ അനന്തമായ അറിവില്‍

തിരഞ്ഞു തളര്‍ന്നു
പക്ഷെ കണ്ടെടുക്കാനായില്ല,
എവിടെ നിന്നും എന്നെ...!!
ഓടിയൊളിക്കുവാനായി പിന്നത്തെ ശ്രമം
പക്ഷെ, ആരില്‍ നിന്ന്?
എവിടേക്ക്?

കടലില്‍ തിരയെന്ന പോൽ
മലമുകളിലെ കാറ്റെന്നപോൽ
ഉള്ളിലാരോ സ്വയം കേണു..
“ഞാനാര്?”
തിരസ്കരിക്കപ്പെട്ട വേദനയില്‍
ഇന്നും തിരയുന്നു ഞാന്‍ എന്നെ..
എന്റെ സ്വത്വത്തെ....


No comments:

Post a Comment